ആലപ്പുഴ: ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിൽ 11 പേർ കസ്റ്റഡിയിൽ. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്തിനെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. എസ്ഡിപിഐ പ്രവർത്തകനെ ഇന്നലെ അജ്ഞാത സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ കൊലപാതകം.
രഞ്ജിത്തിനെ കൊല്ലാൻ അക്രമി സംഘം എത്തിയത് ആംബുലൻസിലാണെന്നാണ് സൂചന. ആലപ്പുഴ നഗരപരിധിയിൽ നിന്ന് ആംബുലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസ് പോലീസ് പരിശോധിക്കുകയാണ്. അതേസമയം കസ്റ്റഡിയിലെടുത്തവർ കൊലപാതകവുമായി നേരിട്ട് പങ്കുള്ളവരാണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
ആംബുലൻസിൽ നിന്നും ചില മാരകായുധങ്ങൾ ലഭിച്ചതായാണ് സൂചന. സംഘം രാവിലെ ആംബുലൻസിൽ വന്ന് രഞ്ജിത്തിനെ കൊലപ്പെടുത്തിയതായാണ് വിലയിരുത്തൽ. ഇന്നലെ ആലപ്പുഴ നഗരത്തിൽ പോലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു. ഈ പരിശോധനയിൽ നിന്നും രക്ഷപെടാൻ അക്രമികൾ ആംബുലൻസിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് ഉയരുന്ന ആരോപണം. അക്രമി സംഘം വീടും പരിസരവും നേരത്തെ നോക്കിവെച്ച് കൃത്യമായി പ്ലാൻ ചെയ്ത് നടത്തിയ കൊലപാതകമാണിത്. രാവിലെ ആറ് മണിയ്ക്കായിരുന്നു കൊലപാതകം. അക്രമികൾ വീട്ടിലേക്ക് കയറിവന്ന് മുൻ വശത്തെ വാതില്‍ തള്ളിത്തുറക്കുകയും ഹാളിൽവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അമ്മയുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറ്റാത്ത വിധം രഞ്ജിത്തിനെ അക്രമികൾ വെട്ടിനുറുക്കിയെന്നാണ് അയൽവാസികൾ പറയുന്നത്.
Comments