മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം പുരുഷൻമാരുടേതിന് സമാനമായി 21 വയസാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിവാഹ പ്രായം ഉയർത്താനുള്ള തീരുമാനം രാജ്യത്തെ ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണ്. ബില്ലിനെ മുസ്ലീം ലീഗ് നഖശിഖാന്തം എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിയമ നിർമ്മാണം മുസ്ലിംങ്ങൾക്ക് മാത്രമല്ല തിരിച്ചടിയാകുക. ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണ് തീരുമാനം. ഇക്കാര്യത്തിൽ മതം വിഷയമാക്കി എടുക്കേണ്ടതില്ല. നിയമവുമായി ബന്ധപ്പെട്ട് ദരിദ്ര വിഭാഗമാകെ ഭീതിയിലാണ്. അതിൽ മത ജാതി വ്യത്യാസമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാ നിയമങ്ങൾ കൊണ്ടുവരുമ്പോഴും ബിജെപിക്ക് രഹസ്യ അജണ്ടയുണ്ട്. വിവാഹപ്രായത്തിന്റെ കാര്യത്തിലും അജണ്ടയാണ് നടപ്പാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്ത്രീ ശാക്തീകരണം എന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബിൽ അംഗീകരിക്കാനാവില്ല. കാര്യമായ ചർച്ചകൾ ഇല്ലാതെ കൊണ്ടുവന്ന ബിൽ വ്യക്തി സ്വാതന്ത്രത്തിന് എതിരാണ്. രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വികസന ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിൽ. നിയമത്തിന് എതിരെ മതേതര പാർട്ടികളുമായി ചേർന്ന് പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments