കൊച്ചി : മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത എട്ട് വയസ്സുകാരിയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സർക്കാർ ഒന്നര ലക്ഷം രൂപ കുട്ടിയ്‌ക്ക് നൽകണണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ സിംഗിൽ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഒന്നര ലക്ഷം രൂപയിൽ 25000 രൂപ കോടതി ചെലവായി കെട്ടി വയ്‌ക്കണമെന്ന് വ്യക്തമാക്കിയ കോടതി ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയ്‌ക്ക് നിർദ്ദേശം നൽകി. ക്രമസമാധാന ചുമതലയിൽ നിന്നും ഉദ്യോഗസ്ഥയെ നീക്കണമെന്ന നിർദ്ദേശമാണ് കോടതി മുന്നോട്ടുവെച്ചത്. ഇതിന് പുറമേ പൊതുജനങ്ങളോട് ഇടപഴകേണ്ടത് എങ്ങിനെയന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥയ്‌ക്ക് പരിശീലനം നൽകാനും കോടതി ആവശ്യപ്പെട്ടു.
പൊതുസമൂഹത്തിന് മുൻപിൽ അപമാനിതയായ കുട്ടിയ്‌ക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇതിന് ലഭിച്ച കനത്ത പ്രഹരമാണ് കോടതി ഉത്തരവ്. വാദത്തിനിടെ ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കുട്ടിയുടെ ഹർജിയിലാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആയിരുന്നു കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ച കോടതി ഒന്നര ലക്ഷം രൂപ സർക്കാർ നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.















