കോട്ടയം: ഈരാറ്റുപേട്ട സിപിഎമ്മിൽ അച്ചടക്കനടപടി. എസ്ഡിപിഐ പിന്തുണ തേടിയ വിഷയത്തിലാണ് നടപടി. രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി. കെ.എം ബഷീർ, എം എച്ച് ഷമീർ എന്നിവരെയാണ് തരം താഴ്ത്തിയത്. നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതിലാണ് നടപടി. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പിന്തുണയിൽ ആവിശ്വാസ പ്രമേയം പാസായിരുന്നു. ഇത് സംസ്ഥാന തലത്തിൽ തന്നെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അംഗങ്ങൾക്കെതിരെ സിപിഎം നടപടി എടുത്തത്.
കടുത്ത വിഭാഗീയതയെ തുടർന്ന് പാർട്ടി ലോക്കൽ സമ്മേളനം നിർത്തിവച്ചിരുന്നു. ഈ വിഷയത്തിൽ കൂടി നടപടി സ്വീകരിച്ചിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയും, ഏരിയാകമ്മിറ്റി അംഗവും ഉൾപ്പെടെ എട്ടുപേരെയാണ് തരംതാഴ്ത്തിയത്. വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് നടപടിയെന്ന് പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി. അതേസമയം പാലായിൽ ജോസ് കെ മാണി തോറ്റതിൽ സിപിഎമ്മിൽ അച്ചടക്ക നടപടി ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഉണ്ടായിരുന്നു. എതിർ പ്രചരണങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ ആയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ അച്ചടക്ക നടപടി എടുക്കേണ്ട തരത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നും കണ്ടെത്തൽ ഉണ്ട്.
Comments