ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. അന്വേഷണം എൻഐഎയ്‌ക്ക് വിടണമെന്നും പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം നേതാക്കളായ ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ. സലാം എസ്ഡിപിഐക്കാരൻ ആണെന്ന് ആരോപിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണ്. ഈ ബന്ധം കാരണമാണോ പോലീസ് കേസന്വേഷണത്തിൽ ഇഴഞ്ഞു നീങ്ങുന്നത് എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് ശൈലിയിൽ രഞ്ജിത്തിനെ അരുംകൊല ചെയ്തത്. പോപ്പുലർ ഫ്രണ്ടിലെ ഐഎസ് മൊഡ്യൂൾ ഈ കൊലക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊലയുടെ ഭീകര സ്വഭാവം അതാണ് കാണിക്കുന്നത്. യഥാർത്ഥ പ്രതികളിലേക്കെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. രഞ്ജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണം. അതുറപ്പ് വരുത്തുക തന്നെ ചെയ്യുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്‌ച്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മുന്നിൽവെച്ച് വെട്ടിക്കൊന്നത്. ആദ്യം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവുകളാണ് രഞ്ജിത്തിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Comments