ന്യൂഡൽഹി : ഉത്തരാഖണ്ഡ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ തെരഞ്ഞെടുത്ത് പാർട്ടി ഹൈക്കമാന്റ്. ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഹരീഷ് റാവത്തിന് തെരഞ്ഞെടുപ്പ് ചുമതല നൽകാൻ നേതൃത്വം തീരുമാനിച്ചത്. എന്നാൽ ഇത് കോൺഗ്രസിനുള്ളിൽ തമ്മിലടി സൃഷ്ടിച്ചിരിക്കുകയാണ്.
കോൺഗ്രസ് ഹൈക്കമാന്റിനെതിരെ റാവത്ത് രൂക്ഷ വിമർശനം ഉന്നയിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും നേതാക്കൾ തന്നെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് റാവത്ത് പറഞ്ഞത്. പാർട്ടി ചുമതലകളിൽ നിന്നും പിന്മാറുന്നു എന്ന സൂചനകളും റാവത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നേതാവിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയ്‌ക്കൊടുവിലാണ് നിർണായക തീരുമാനം.
എന്നാൽ റാവത്തിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ഉത്തരാഖണ്ഡ് കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകില്ല. കോൺഗ്രസ് അധികാരത്തിലേറിയാൽ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ പല പാർട്ടി നേതാക്കളും ഹൈക്കമാന്റ് തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ അധികാര വടംവലി രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
Comments