കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസിൽ വിവിധ ഭാഷാ തൊഴിലാളികളായ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ കൂടി ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ സിഐയുടേയും എസ്‌ഐയുടേയും പരാതിയിലാണ് എഫ്‌ഐആർ. ആക്രമണവുമായി ബന്ധപ്പെട്ട് 26 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 50 ആയി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ 155 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പോലീസ് ജീപ്പുകൾ തകർക്കുകയും ഒരെണ്ണം കത്തിയ്‌ക്കുകയുമാണ് ചെയ്തത്. കിറ്റെക്‌സ് കമ്പനി തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ ക്യാമ്പിലാണ് ആക്രമണം നടന്നത്.
കുന്നത്ത്‌നാട് സിഐ അടക്കം അഞ്ച് പോലീസുകാർക്കാണ് പരിക്കേറ്റത്. മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തിരുന്നു. ആലുവ റൂറൽ എസ്പി കാർത്തിന്റെ നേതൃത്വത്തിൽ 500ഓളം പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു. വാഹനം തീവെച്ച ആളെ കമ്പനി തന്നെയാണ് പോലീസിൽ ഏൽപ്പിച്ചത്. ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
Comments