തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയരുമ്പോഴും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണ്. ഈ സാഹചര്യത്തിൽ കെ റെയിലിനായി നേരിട്ടെത്തി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. പദ്ധതിക്കായി ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി. കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതാണ് ലഘുലേഖ. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നു.
വിചാരിക്കുന്ന രീതിയിൽ പദ്ധതി യാഥാർത്ഥ്യമാക്കുമ്പോൾ ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും, ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു. പദ്ധതി പൂർണ്ണതയിൽ എത്തുമ്പോൾ ആകെ ചെലവ് ഒരു ലക്ഷം കോടി കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി നേരിട്ട് ബാധിക്കുന്ന 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. ലഘുലേഖകൾ എല്ലാ വീടുകളിലും എത്തിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
സിൽവർ ലൈൻ പദ്ധതി സമ്പൂർണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയിൽ വ്യക്തമാക്കുന്നു. കൃഷിഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പൊതുഗതാഗതം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇപ്പോൾ സ്വീകരിക്കുന്ന നയം. ദേശീയ പാതകൾ ഇപ്പോൾ ഗതാഗത കുരുക്കിലാണ്. വികസനം യാഥാർത്ഥ്യമാകുമ്പോൾ കുറച്ചു കാലം ആശ്വാസം ലഭിക്കും. അത് നല്ലരീതിയിൽ തുടർന്നും നടക്കണമെങ്കിൽ സിൽവർ ലൈൻ പോലുള്ള സംവിധാനം ഉണ്ടാക്കി റോഡിലെ തിരക്ക് കുറക്കാനാകണമെന്നും ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാനും സിൽവർ ലൈൻ ഉപയോഗപ്പെടുത്താമെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നുണ്ട്.
പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. മൂലധന ചെലവുകൾക്കായി ഒരു രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ട് പോകാനാകില്ല. കേരളത്തിലെ വികസനത്തിന് ഏറെ സഹായകരമായ ഈ പദ്ധതി തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ലഘുലേഖയിൽ പറയുന്നു.
കെ റെയിൽ പദ്ധതി വേണ്ടന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Comments