കൊച്ചി:ന്യൂ ഇയർ ആഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഒഴുകിയത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.ഇവയിൽ കൂടുതലും സിന്തറ്റിക് ലഹരികളാണ്. കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകിയെത്തിയത് .ന്യൂ ഇയർ ആഘോഷത്തിന്റെ പേരിൽ സംഘടിപ്പിക്കുന്ന പാർട്ടികളാണ് ലഹരി മാഫിയകളുടെ ലക്ഷ്യം.കടൽ വഴിയും,ആകാശ മാർഗ്ഗവും കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ അന്താരാഷ്‌ട്ര ലഹരി മാഫിയ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് രഹസ്യാനേഷണ ഏജൻസികൾ കരുതുന്നത്
കൊച്ചിയിലെ ലഹരി ഇടപാടുകാരുടെ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം-ബാംഗ്ലൂർ,കൊച്ചി യൂണിറ്റുകൾ സംയുക്തമായി പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്നും ലഹരി ഉപയോഗത്തിന്റെ അളവുകൾ രേഖപ്പെടുത്തിയ ചാർട്ടുകളും മറ്റും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,സ്പെയിൻ,കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഭീകര വാദ സംഘടനകൾ സംസ്ഥാനത്ത് ലഹരി എത്തിക്കുന്നത്.അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലെ കറാച്ചി തുറമുഖം വഴി ഗുജറാത്ത് തീരത്ത് എത്തുന്ന മയക്ക് മരുന്നുകൾ ഗോവയിലേക്ക് കടത്തുന്നു.ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്താൻ നിരവധി ഏജന്റ്മാരുണ്ട്.
ആകാശ മാർഗം ലഹരി എത്തുന്നതിൽ പ്രധാന കേന്ദ്രം ബാംഗ്ലൂർ ആണ്.നിരവധി മലയാളികൾ ലഹരി കടത്തിന്റെ ഏജന്റുമാരായും,സാമ്പത്തിക സ്രോതസ്സായും പ്രവർത്തിക്കുന്നുണ്ട്.
ബാംഗ്ലൂരിൽ പിടിയിലായ മയക്ക് മരുന്ന് സംഘങ്ങളിൽ നിന്നും കൊച്ചിയിലെ സംഘത്തെക്കുറിച്ച് എൻസിബി ക്ക് വിവരം ലഭിച്ചിരുന്നു .കൊച്ചിയിലേക്ക് ഒഴുകിയ ലഹരി മരുന്നിന് പിന്നിൽ പാക് ഭീകര വാദ സംഘടനകളുടെ സാന്നിദ്ധ്യം വ്യക്തമായതോടെ ബാംഗ്ലൂർ എൻസിബി യൂണിറ്റ് കൊച്ചിയിൽ ക്യാമ്പ് ചെയ്തുകൊണ്ടുള്ള പരിശോധനയാണ് നടത്തുന്നത്.
ലഹരി കടത്തും,ലഹരിക്കടത്തിലെ തീവ്രവാദ-ഭീകര ബന്ധവും ശക്തമായതോടെ കോസ്റ്റ് ഗാർഡ്,കസ്റ്റംസ്,എൻസിബി,ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്,എന്നീ ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ചു ധാരണയായിട്ടുണ്ട്.അന്താരാഷ്‌ട്ര ലഹരിക്കടത്തിലെ പ്രധാന കണ്ണിയും,ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ നടന്ന സ്‌ഫോടനത്തിന് പിന്നിലെ ആസൂത്രകനുമായ ഡി ജെ സജാങ്കെ കഴിഞ്ഞ വർഷം കൊച്ചിയിൽ എത്തിയതായി രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.ഇയാൾ ഇത്തവണയും കൊച്ചിയിൽ എത്താനുള്ള സാധ്യത രഹസ്യാനേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല.
ഭീകരവാദ സംഘടനകളുടെ പ്രധാന വരുമാന സ്രോതസ്സാണ് ലഹരി കടത്ത്.യുവാക്കളെ ലക്ഷ്യമിട്ടെത്തുന്ന ലഹരിക്കടത്തിന് പിന്നിൽ രാജ്യത്തിന്റെ ബൗദ്ധിക സമ്പത്ത് തകർക്കുകയെന്ന സുപ്രധാന ലക്ഷ്യവും ഭീകര സംഘടനകൾക്കുണ്ട്
പുതുവത്സരത്തിന്റെ ഭാഗമായി മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കാനുള്ള ലഹരി മാഫിയയുടെ നീക്കങ്ങൾക്കെതിരെ പോലീസും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും ജാഗ്രതയിലാണ്.നിരവധി ലഹരി കടത്തുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസും,പോലീസും പിടികൂടിയത്.
ന്യൂ ഇയർ പാർട്ടികൾ നിരീക്ഷണത്തിൽ ആയതോടെ പ്രധാന നഗരങ്ങളിൽ നിന്നും മാറി,മൂന്നാർ,കുമരകം അടക്കമുള്ള ഹൈറേഞ്ച്-കായൽ മേഖലകളിൽ ആണ് ലഹരി പാർട്ടികൾ നടത്താൻ മയക്ക് മരുന്ന് മാഫിയകൾ തയ്യാറെടുക്കുന്നത്.ലക്ഷങ്ങൾ ചിലവിട്ടുള്ള ഇത്തരം മയക്ക് മരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നത് പോലും അതീവ രഹസ്യമായാണ്.
കൊറോണ മൂലം തടസ്സപ്പെട്ട പുതുവത്സരാഘോഷം രണ്ടു വർഷത്തിന് ശേഷം തിരിച്ചെത്തുമ്പോൾ നിശാ പാർട്ടികളിൽ ലഹരി ഒഴുകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ. സംസ്ഥാനത്ത് പുതുവത്സാരാഘോഷത്തോടനുബന്ധിച്ചുള്ള ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണ മേർപ്പെടുത്താനും ,ലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഹോട്ടലുടമയെ ഉൾപ്പടെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
Comments