തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികൾ ഇന്ന് അർദ്ധ രാത്രി മുതൽ പണിമുടക്കും. ചാർച്ച വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ സാഹചര്യത്തിൽ സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിയ്‌ക്ക് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിൽവെച്ചാണ് യോഗം. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
സംയുക്ത ഓട്ടോ ടാക്സിലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. അഞ്ച് രൂപ വരെയെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ചെലവുകൾ കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണി മുടക്കിന് ആഹ്വാനം ചെയ്തത്.
ഓട്ടോ,ടാക്‌സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഓട്ടോ ചാർജ്ജ് മിനിമം ചാർജ് 30 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ജനുവരിയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ വ്യക്തമാക്കിയിട്ടുണ്ട്.
Comments