ഷില്ലോംഗ് : മേഘാലയയിൽ ഭീകരൻ കീഴടങ്ങി. നിരോധിത ഭീകര സംഘടനയായ ഹൈന്നിവ്ട്രെപ് നാഷണൽ ലിബറേഷൻ കൗൺസിൽ അംഗമായ ജുനെൽ തോംഗ്പെർ ആണ് കീഴടങ്ങിയത്. ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടു.
മേഘാലയയിലെ ബിഎസ്എഫ് ഐജി ഷാ ഇന്ദ്രജിത് സിംഗ് റാണയ്ക്ക് മുൻപാകെയാണ് ജുനെൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാളെ ഭീകര പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിഎസ്എഫ്. ഈ ശ്രമമാണ് ഇയാൾ കീഴടങ്ങിയതിലൂടെ ഫലം കണ്ടത്. കിഴക്കൻ ജയ്ൻഷിയ മലനിര മേഖലയിലെ ഏരിയ കമാൻഡർ ആയിട്ടായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.
2010 ലായിരുന്നു തോംഗ്പെർ ഭീകര സംഘടനയിൽ ചേർന്നത്. സംഘടനയിലെ സജീവ പ്രവർത്തകൻ ആയിരുന്നു ഇയാൾ. വിവിധയിടങ്ങളിൽ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2015 ൽ ഇയാളെ മേഘാലയ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ തോംഗ്പെറിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് 2020 ൽ ഇയാൾ വീണ്ടും സംഘടനയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. ഇത് അറിഞ്ഞതോടെയാണ് ബിഎസ്എഫ് തോംഗ്പെറിനെ ഭീകരപ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ആരംഭിച്ചത്.
തന്നെ സംഘടന ഇരയാക്കുകയായിരുന്നുവെന്ന് കീഴടങ്ങിയ ശേഷം തോംഗ്പെർ പറഞ്ഞു. തന്നെപ്പോലെയുള്ള താഴെക്കിടയിലുള്ള യുവാക്കളെ അവരുടെ സാഹചര്യം മുതലെടുത്ത് ഭീകരർ സംഘടനയിൽ ചേർക്കുകയാണ്. നല്ല ജീവിതം വാഗ്ദാനം ചെയ്ത് സംഘടനയിൽ ചേരുന്നവരെ ഇവർ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണെന്നും തോംഗ്പെർ പ്രതികരിച്ചു.
Comments