കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. ആക്രമണത്തിന് ഇരയായ നടിയാണ് മുഖ്യമന്ത്രിയ്‌ക്ക് കത്ത് അയച്ചിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ ആവശ്യം. കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്ന് കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചത്.
നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സംഭവത്തിൽ നേരത്തെ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് സംവിധായകൻ ചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദിലീപിന്റെ വീട്ടിൽവെച്ച് സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
നേരത്തെ ഇക്കാര്യത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയോട് ഈ വകുപ്പുകളിൽ അന്വേഷണം വേണമെന്നാണ് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടത്. അതേസമയം വിചാരണ നിർത്തിവെയ്‌ക്കണമെന്ന പോലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി തീരുമാനം എടുത്തിട്ടില്ല. അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്താണ് ബാലചന്ദ്രകുമാർ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്.
Comments