കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ചു. നിർണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റെക്കോർഡ് ചെയ്‌തെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ റെക്കോർഡുകൾ അടങ്ങിയ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്.
മൊബൈൽ ഫോൺ ഫൊറെൻസിക് പരിശോധനയ്‌ക്ക് അയക്കും. ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി ജനുവരി 20ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിചാരണ കോടതിയുടെ നിർദ്ദേശം. വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഈ മാസം 20ന് പരിഗണിക്കും.
സംവിധായകന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്ര തുടരന്വേഷണം ആവശ്യമാണെന്നും അതിനാൽ നിലവിൽ നടക്കുന്ന വിചാരണകൾ നിർത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതിയിരുന്നു. എന്നാൽ വിചാരണ തുടരണമെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് ജനുവരി 20 ലേക്ക് മാറ്റിയത്.
നടന് ഒന്നാം പ്രതി പൾസർ സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. എന്നാൽ സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്റെ വാദം. പ്രോസിക്യുഷനെതിരെ ആരോപണമുയർത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്.
Comments