തിരുവനന്തപുരം : അഭിമാന പദ്ധതിയെന്ന പേരിൽ പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന കെ.റെയിൽ പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ വസ്തുതകൾ മറച്ചുവെച്ച് സർക്കാർ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വലിയ പാരിസ്ഥിതിക ദുരന്തമാണ് കേരള ജനതയെ കാത്തിരിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.
കെ- റെയിൽ പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണ്. 500 മീറ്ററിൽ ഓവർ ബ്രിഡ്ജുകളോ അണ്ടർ ബ്രിഡ്ജുകളോ നിർമ്മിക്കുന്നതിനാൽ കെ.റെയിൽ കേരളത്തെ വിഭജിക്കില്ലെന്നും, നിരപ്പായ ഇടങ്ങളിൽ ആളുകളേയും, മൃഗങ്ങളേയും തടയാൻ ഇരുവശത്തും ഭിത്തികൾ നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിനാണ് വഴിയൊരുക്കുക. ഉറപ്പുള്ള ഭിത്തികൾ ഇരുവശത്തേക്കുമുള്ള കാഴ്ചകൾ മറയ്‌ക്കും. അതുകൊണ്ടുതന്നെ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കും. മാത്രമല്ല ഭിത്തികൾ കുട്ടനാട്ടിൽ വെള്ളക്കെട്ടിന് കാരണമാകുമെന്നും ശ്രീധരൻ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി 800 ലധികം റെയിൽവേ ഓവർ ബ്രിഡ്ജുകളോ, അണ്ടർ ബ്രിഡ്ജുകളോ നിർമ്മിക്കേണ്ടിവരും. അങ്ങിനെയെങ്കിൽ ഓരോന്നിനും 20 കോടിവെച്ച് ആകെ 16,000 കോടി രൂപ ചിലവ് വരും. നിലവിലെ എസ്റ്റിമേറ്റിൽ ഈ ചിലവ് ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാന പദ്ധതികളുടെ ഡിപിആർ പരസ്യമാക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് കള്ളമാണെന്നും ശ്രീധരൻ വ്യക്തമാക്കി.
Comments