കാെച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി. പോലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെതിരെ ഉന്നയിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള നിർണായക വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇതിന് പിന്നാലെ ദിലീപിനെതിരെ വീണ്ടും അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവം നടന്ന സമയത്ത് ദിലീപിന്റെ വീട്ടിൽ പോയപ്പോൾ തനിക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും അത് താൻ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സംവിധായകൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കേസിൽ തുടരന്വേഷണം ആരംഭിക്കുകയുമുണ്ടായി. സംവിധായകന്റെ വെളിപ്പെടുത്തൽ കേസിന്റെ നിർണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.
ദിലിപീനെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം സർക്കാരും രണ്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയുടെ ചില നടപടികളെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും.
Comments