ചെന്നൈ ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്മൃതി കുടീരം നിർമ്മിക്കാൻ തീരുമാനം. കൂനൂർ കാട്ടേരി പാർക്കിനരികിലുള്ള നഞ്ചപ്പഛത്രത്തിൽ ഇതിനായുളള പ്രാരംഭ നടപടികൾ ആരംഭിച്ചു. മദ്രാസ് റെജിമെന്റ് സെന്റർ (എം.ആർ.സി.) ഉദ്യോഗസ്ഥരെത്തിയാണ് സ്ഥലപരിശോധന നടത്തിയത്.
അപകടം നടന്ന മേഖലയിലെ ജനങ്ങളും ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സൈന്യത്തിനും കത്ത് നൽകിയിരുന്നു എന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തിന് ചുറ്റും സർക്കാർ എസ്റ്റേറ്റ്, വനംവകുപ്പ് തുടങ്ങിയവയായതിനാൽ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവഴി യാത്ര ചെയ്യുന്നവർ വാഹനം നിർത്തി നഞ്ചപ്പഛത്രം മലകയറി അഞ്ജലി അർപ്പിച്ചാണ് മടങ്ങുന്നത്. ഡിസംബർ 26 മുതലാണ് പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചത്.
ഡിസംബർ 8 നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരാണ് അപകടത്തിൽ മരിച്ചത്. മേഘക്കൂട്ടത്തിൽ പെട്ടപ്പോൾ ഹെലികോപ്റ്റർ വളരെ താഴ്ന്ന് പറന്നതാണ് അപകടത്തിന് കാരണമായത് എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
Comments