കോഴിക്കോട് : വടകരയിൽ എസ്എഫഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം. വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തെത്തി എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ഇടുക്കിയിൽ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്കൂൾ തുറന്നത് അറിഞ്ഞ് എസ്എഫ്ഐക്കാർ സംഘടിച്ചെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ 15 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളില്‍ ക്ലാസ് നടത്തുന്നുവെന്ന് അറിഞ്ഞാണ് എസ്എഫ്ഐക്കാർ എത്തിയത്. സമരം നടത്താത്ത സ്കൂൾ ആയതിനാൽ ക്ലാസ് വിടാൻ പറ്റില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും എസ്എഫ്ഐ പ്രവർത്തകർ അംഗീകരിച്ചില്ല. ഉച്ചയ്ക്ക് ശേഷം സ്കൂൾ വിടാമെന്ന് പറഞ്ഞെങ്കിലും സമരക്കാർ സമ്മതിച്ചില്ല. ഇതിനെത്തുടർന്നു രക്ഷിതാക്കളും പരിസരവാസികളും സമരക്കാരുമായി തർക്കത്തിലായി. തുടർന്നാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിൽ ചിലർക്ക് പരിക്കേറ്റു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. സമരത്തെ തുടർന്ന് സ്കൂളുകളിൽ ഉൾപ്പെടെ അദ്ധ്യയനം ഏതാണ്ട് പൂർണമായി മുടങ്ങിയ നിലയിലായിരുന്നു.
Comments