തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ ശാസ്ത്രജ്ഞൻ എസ്. സോമനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ച്, നാടിന്റെ വളർച്ചയ്‌ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം ഐഎസ്ആർഒയുടെ മേധാവിയായി ചുമതലയേറ്റതിൽ അഭിമാനമുണ്ടെന്ന് സോമനാഥ് പ്രതികരിച്ചു. പുതിയ സ്ഥാനക്കയറ്റത്തിൽ സന്തോഷമുണ്ടെന്നും വലിയ അഭിമാനം തോന്നുന്ന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 36 വർഷമായി പല വിക്ഷേപണങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞു. പുതിയ സ്ഥാനലബ്ധി വലിയ ഉത്തരവാദിത്വമാണെന്നും കൂടുതൽ തയ്യാറെടുപ്പുകൾ നടത്തി മുന്നോട്ട് പോകുമെന്നും സോമനാഥ് പ്രതികരിച്ചു.
വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായിരുന്നു സോമനാഥ്. 2018ലാണ് വിഎസ്എസ്സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്ക് രൂപം നൽകിയതിൽ നിർണായക പങ്കുവഹിച്ചയാളാണ് എസ്. സോമനാഥ്. നിലവിലെ ചെയർമാൻ കെ. ശിവന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് ഐഎസ്ആർഒയുടെ തലപ്പത്ത് എത്തുന്നത്.
Comments