കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഡൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും. 1.45 ഓടെയായിരിക്കും ഹർജി പരിഗണിക്കുക. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപും, സഹോദരൻ അനൂപും, സഹോദരിയുടെ ഭർത്താവ് സുരാജും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ദിലീപിന് വേണ്ടി കോടതിയിൽ ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന് വിലയിരുത്തിയതിനാലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം, ഇന്നലെ ദിലീപിന്റെ വീട്ടിലും ഓഫീസിലും സഹോദരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഇരുന്ന് നടിയെ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലിൽ കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും കേസെടുത്തിട്ടുണ്ട്.
Comments