എറണാകുളം : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പ്രതിദിന ടിപിആർ തുടർച്ചയായ മൂന്ന് ദിവസവും 30 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ 36.87 ശതമാനമാണ് ടിപിആർ.
രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവും പുറത്തിറങ്ങി.
ടിപിആർ 30ന് മുകളിൽ തുടരുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ എല്ലാ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദനീയമല്ല. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവയ്‌ക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കൊറോണ ചട്ടങ്ങൾ പാലിച്ച് നടത്തേണ്ടതാണ്. സർക്കാർ യോഗങ്ങളും പരിപാടികളും ഓൺലൈനായി നടത്തണം. ഷോപ്പിംഗ് മാളുകളിൽ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പോലീസിനെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊറോണ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
ജനുവരി ഒന്നിന് ജില്ലയിൽ പ്രതിദിന 400 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. അഞ്ചാം തീയതി കേസുകൾ ആയിരവും 12ന് രണ്ടായിരത്തി ഇരുന്നൂറും പിന്നിട്ടു. ഞായറാഴ്‌ച്ച 3204 കേസുകളാണ് റിപ്പോർട്ട് ചെയ്തത് . ജനുവരി ഒന്നിന് 5.38 ആയിരുന്ന ടി.പി.ആറാണ് ജനുവരി 16ന് 36.87ലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടിപിആർ 33.59. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞവരുടെ എണ്ണം രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 3600ൽ നിന്നും 17656ലേക്ക് ഉയർന്നു.
ഈ സാഹചര്യത്തിൽ ശ്വസനപ്രശ്‌നങ്ങളും പനിയുമായെത്തുന്ന എല്ലാവരെയും കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കും. വാക്‌സിനേഷൻ വേഗത്തിലാക്കും. രണ്ടാം തരംഗ വേളയിലേതിന് സമാനമായി ചികിത്സാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. സർവ്വസജ്ജമായ കൊറോണ കൺട്രോൾ റൂം ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായവരെ ഉടനെ രംഗത്തിറക്കും. സർക്കാർ ഓഫീസുകളും പ്രൊഫഷണൽ കോളേജുകളുമടക്കം 11 സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയ്‌ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം രോഗികളായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ തവണയിലെ പോലെ വർധനയില്ല. നിലവിൽ ഐ.സി.യു അടക്കം ബെഡുകളുടെ ലഭ്യതയിൽ പ്രശ്‌നമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ 2903 കൊറോണ കിടക്കകളുള്ളതിൽ 630 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിലെ 524 കൊറോണ കിടക്കകളിൽ 214 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments