തിരുവനന്തപുരം: പൊന്നുപോലെ വളർത്തിയ മകളുടെ കൊലപാതകത്തിന്റെ യഥാർത്ഥ പ്രതികളെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയും. 2021 ജനുവരി 14നാണ് ഇവരുടെ വളർത്തുമകൾ കൊല്ലപ്പെട്ടത്. പോലീസിന്റെ പീഡനം സഹിക്കാനാകാതെയാണ് കൊലപാതകം ചെയ്തത് തങ്ങളാണെന്ന് ഏറ്റുപറഞ്ഞതെന്ന് ഗീത പറയുന്നു. പോലീസ് വിവസ്ത്രനാക്കി മർദ്ദിച്ചു. ഉള്ളം കാലിൽ ചൂരൽ കൊണ്ട് അടിച്ചു. വിരലുകളിൽ സൂചി കുത്തുമെന്ന് പറഞ്ഞു. തുടർന്ന് പീഡനം സഹിക്കാനാകാതെ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
‘ഞങ്ങൾ തന്നെയാണ് അവളെ കൊന്നത്. അപ്പോൾ എങ്ങനെ കൊന്നു എന്ന് പറയണമെന്നായി, ഞാൻ എന്ത് പറയാനാണ്. തടികൊണ്ട് തലയ്ക്കടിച്ച് കൊന്നു എന്ന് പറഞ്ഞു. ആ തടിക്കഷണം പോലീസിന് വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാൽ എടുത്തോണ്ട് പോയി. ഒരു കൊല്ലമായി ഞങ്ങൾ നരകിക്കുന്നു. നാട്ടുകാരെല്ലാവരും കൊലപാതകികളായാണ് കാണുന്നത്. സത്യം തെളിയിക്കണമൈന്ന് ദൈവത്തോട് കരഞ്ഞ് പറയാത്ത ദിവസമില്ല’ ഗീത കരഞ്ഞുകൊണ്ട് പറഞ്ഞു.
വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ 2 ദിവസം മുൻപ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകൻ ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോൾ ഇന്നലെ അവർ കുറ്റസമ്മതം നടത്തി. ഒരു വർഷം മുൻപ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരു വർഷത്തെ ഇടവേളയിൽ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതിയിലുമാണ്. മകൻ പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് 14കാരിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പറഞ്ഞത്.
കഴിഞ്ഞ വർഷം പതിനാലുകാരിയെ തലയ്ക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് കഴിഞ്ഞ ദിവസം ശാന്തകുമാരിയെ പ്രതികൾ കൊന്നത്. റഫീഖയുടെ അയൽവാസിയാണ് 14കാരി. കൊലപാതകത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുന്നിൽ നിന്നത് റഫീഖയായിരുന്നു. 14കാരിയുടെ വീടിനോട് ചേർന്നുള്ള വാടകവീട്ടിലാണ് റഫീഖയും മകനും താമസ്സിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 13നാണ് പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 30ൽ അധികം പേരെ അന്ന് ചോദ്യം ചെയ്തിട്ടും കേസിൽ തുമ്പൊന്നും തന്നെ ലഭിച്ചിരുന്നില്ല. തുടർന്ന് പെൺകുട്ടിയുടെ വളർത്തച്ഛനേയും അമ്മയേയും പോലീസ് പ്രതികളായി വിധിയെഴുതുകയായിരുന്നു.
Comments