കൊച്ചി ; പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തുവെന്ന് കണ്ടെത്തി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടർ നിയോഗിച്ച പ്രത്യേക സമിതിയാണ് ചെമ്പോല പരിശോധിച്ചത്.
ചെമ്പോല കൂടാതെ മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അപ്പീൽ കമ്മിറ്റി പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ രണ്ട് നാണയങ്ങൾക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ഏത് കാലഘട്ടത്തിലെ നാണയങ്ങൾ ആണെന്ന് കണ്ടെത്താനായിട്ടില്ല.
യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോൻസൺ ഈ നാണയങ്ങൾ അവതരിപ്പിച്ചിരുന്നത്. മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഏറെ വിവാദങ്ങൾക്കിടയാക്കിയ ശബരിമല ചെമ്പോല എന്ന പേരിൽ പ്രദർശിപ്പിച്ച ചെമ്പോല പുരാവസ്തുവല്ലെന്നാണ് അന്വേഷണത്തിനൊടുവിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
Comments