ന്യൂഡൽഹി : എല്ലാ മേഖലകളിലും മുൻനിരയിലെത്തിക്കൊണ്ട് രാജ്യം പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ- സാങ്കേതിക മേഖലകളിൽ ഉണ്ടായ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണ് ഇതെന്നും പ്രധാനമന്ത്രി വേൾഡ് എക്കണോമിക് ഫോറത്തിൽ പറഞ്ഞു.
ഒരു വർഷം കൊണ്ട് 156 കോടി വാക്‌സിൻ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് ഇന്ത്യ മുൻനിരയിലെത്തിയിരിക്കുകയാണ്. 21 ാം നൂറ്റാണ്ട് രാജ്യത്തെ സാങ്കേതിക വളർച്ചയ്‌ക്കും ജനാധിപത്യത്തിലുണ്ടായ മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ചു. ഏതൊരു സംരംഭവും ആരംഭിച്ച് അത് ഉന്നതിയിലെത്തിക്കാൻ ഇന്ന് ഇന്ത്യയിലെ യുവാക്കൾക്ക് സാധിക്കും. 2021 ൽ 60,000 സ്റ്റാർട്ട് അപ്പുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലൂടെ രാജ്യം പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. ഇതിലൂടെ ഇന്ത്യ ഇപ്പോൾ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ആരോഗ്യ സേതു, കോവിൻ പോലുള്ള ആപ്പുകൾ സാങ്കേതികവിദ്യയിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലുമുള്ള ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നുണ്ടെന്നും രാജ്യത്ത് വ്യവസായം നടത്താൻ ഇത് വളരെയധികം സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ യൂണികോണുകളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങളിലേക്ക് ഏറ്റവുമധികം സോഫ്റ്റവെയർ ഡെവലപ്പർമാരെ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ഇന്ത്യയിൽ 4.4 ബില്യൺ യുപിഐ ഇടപാടുകൾ നടന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഈ വർഷം രാജ്യം 75 ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുകയാണ്. അടുത്ത 25 വർഷം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്. ഈ വളർച്ച ഹരിതവും വൃത്തിയുള്ളതും സുസ്ഥിരവും വിശ്വസനീയവുമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്‌കാരത്തെ വലിച്ചെറിയുന്നത് കാരണമാണ് ഇന്ന് നമുക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടിവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Comments