ശ്രീനഗർ : ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനെക്കാൾ വലിയ ആസാദി രാജ്യത്തുണ്ടായാൽ മാത്രമേ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാനാകൂവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി . പാർട്ടിയുടെ ‘ഗോത്രവർഗ യുവജന കൺവെൻഷനിൽ’ സംസാരിക്കവെയായിരുന്നു മുഫ്തിയുടെ പ്രകോപനപരമായ പരാമർശങ്ങൾ.
“എഴുപത്തിയഞ്ച് വർഷം മുമ്പ് ഈ രാജ്യത്തെ ജനങ്ങൾക്ക് ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടാൻ അവസരം ലഭിച്ചു. ബിജെപിയെ തുരത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. യുപിയിൽ ബിജെപിയെ ഒഴിവാക്കുന്നത് 1947 നെക്കാൾ വലിയ ‘ആസാദി’ ആയിരിക്കും. “ മെഹബൂബ മുഫ്തി പറഞ്ഞു. മതപരമായ വരികൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രസംഗം . ഔറംഗസേബിനെയും ബാബറിനേയും പറ്റിയും മെഹബൂബ മുഫ്തി പ്രസംഗിച്ചു.
ചരിത്രം വായിക്കണം. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം വിധി എഴുതണം . ജമ്മു കശ്മീർ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചത്, നാഥുറാം ഗോഡ്‌സെയുടെ ഇന്ത്യയിലേക്കല്ല . ഈ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാഷ്‌ട്രമാക്കാൻ ഞങ്ങൾ അനുവദിക്കില്ല . അവർ ഗോഡ്‌സെയോട് പ്രാർത്ഥിക്കുന്നു, എന്നാൽ ഗാന്ധി ഏറ്റവും വലിയ ഹിന്ദുവായിരുന്നു, സസ്യാഹാരിയും മതേതര നേതാവുമായിരുന്നു, അദ്ദേഹം ആരോടും, മാംസാഹാരികളോട് പോലും വിദ്വേഷം പുലർത്തിയിരുന്നില്ല.
കേന്ദ്രഭരണപ്രദേശത്ത് ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ‘പുറത്തുള്ളവർ’ എന്ന് വിളിച്ചായിരുന്നു മുഫ്തി സംബോധന ചെയ്തത് . “അവർ പുറത്തുനിന്നുള്ളവർക്ക് ജോലിയും ഭൂമിയും നൽകുന്നു, ഇത് സംസ്ഥാനത്ത് വികസനം നടത്തുമെന്ന് അവർ അവകാശപ്പെടുന്നു “- മെഹബൂബ മുഫ്തി പറഞ്ഞു.
മുഫ്തി മുൻപും വിഘടനവാദം ഉണർത്തുന്ന രീതിയിലും, ഇന്ത്യൻ സർക്കാരിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലും പ്രസംഗിച്ചിട്ടുണ്ട് . 2020ൽ താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞിരുന്നു . ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്.
Comments