പലക്കാട്: ആരോഗ്യവകുപ്പിന്റെ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ കോളേജിൽ ഡിജെ പാർട്ടി. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിലാണ് 500 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ഡിജെ പാർട്ടി സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാറിന്റെ ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശ പ്രകാരം 50 ലേറെ പേർ ഒരുമിച്ച് കൂടാനുള്ള വിലക്ക് നിലനിൽക്കെ സർക്കാർ സ്ഥാപനം തന്നെ ഇത്തരത്തിൽ പരിപാടി നടത്തിയത് വിവാദമായിരിക്കുകയാണ്.
കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജിലെ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തായതോടെ വെട്ടിലായിരിക്കുകയാണ് കോളേജ് അധികൃതർ.
എന്നാൽ 100 പേർക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് നൽകിയതെന്നും കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പാൾ സുനിൽ ജോൺ വിശദീകരിച്ചു. രാവിലെ 11 ന് ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിൻസിപ്പാൾ പറഞ്ഞു. എന്നാൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്തു.
Comments