ഭോപ്പാൽ : തന്നെ മർദ്ദിച്ചവശനാക്കി ഭാര്യയെ പീഡനത്തിനിരയാക്കിയവരിൽ ഒരാളെ ബോംബെറിഞ്ഞ് കൊന്ന് ഭർത്താവ് . മദ്ധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം . ഭാര്യയെ കൂട്ടബലാത്സംഗം ചെയ്‌തതിന് പ്രതികാരമായാണ് പ്രതികളിൽ ഒരാളായ ലാൽ സിംഗിനെ ഭർത്താവ് കൊലപ്പെടുത്തിയത് . സംഭവത്തിൽ 32 കാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രണ്ട് ഗ്രാമവാസികളായ ഭൻവർ ലാൽ, ദിനേശ് എന്നിവരെയും അറസ്റ്റ് ചെയ്തു . കഴിഞ്ഞ വർഷം ജൂലൈയിൽ ലാൽ സിംഗ്, ഭൻവർലാൽ, ദിനേഷ് എന്നിവർ യുവാവിന്റെ വീട്ടിൽ കയറി ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു . തടയാൻ ശ്രമിച്ച യുവാവിനെ അവർ മർദ്ദിച്ചവശനാക്കി . പോലീസിൽ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഇക്കാര്യം പോലീസിൽ അറിയിച്ചില്ലെങ്കിലും പ്രതികാരം ചെയ്യാനായിരുന്നു യുവാവിന്റെ തീരുമാനം.
ജനുവരി നാലിന് ലാൽ സിംഗിനെ തന്റെ കൃഷിഭൂമിയിലെ കുഴൽക്കിണറിനടുത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു . ജലാറ്റിൻ ദണ്ഡും ഡിറ്റണേറ്ററും മൂലമാണ് സ്‌ഫോടനമുണ്ടായതെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തി . അന്വേഷണത്തിൽ, മുൻ സർപഞ്ച് ഭൻവർ ലാലിന്റെ കുഴൽക്കിണറിലും ഓഗസ്റ്റിൽ സമാനമായ സ്ഫോടനം നടന്നതായി കണ്ടെത്തി, എന്നാൽ സംഭവത്തിൽ ഭൻവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .
ലാൽ സിംഗിനെ കൊലപ്പെടുത്തിയ സ്ഫോടനത്തിനു ശേഷം ഗ്രാമം വിട്ടു പോയ യുവാവിനെയും ഭാര്യയേയും ജനുവരി 7 ന് മന്ദ്‌സോറിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതിന് പ്രതികാരം ചെയ്തതാണെന്ന് പറയുകയും ചെയ്തു.
ഇന്റർനെറ്റിൽ നിന്നാണ് യുവാവ് ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്ന് രത്‌ലം പോലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു . ഭൻവർലാലിന്റെ കുഴൽക്കിണറിലാണ് ആദ്യം ഈ സാങ്കേതികവിദ്യ പ്രയോഗിച്ചതെന്നും യുവാവ് വെളിപ്പെടുത്തി
Comments