ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിന്റെ അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ മന്ത്രിയാക്കാൻ പാകിസ്താൻ അഭ്യർത്ഥിച്ചതായി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ വെളിപ്പെടുത്തൽ. ഇതോടെ പഞ്ചാബിൽ നവ്‌ജ്യോത് സിംഗിന്റെ പാക് ബന്ധം വീണ്ടും ചർച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയാകുമിതെന്നാണ് വിലയിരുത്തൽ.
സിദ്ദുവിനെ മന്ത്രിസഭയിൽ അംഗമാക്കാൻ ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചതായാണ് അമരീന്ദർ സിംഗ് പറഞ്ഞത്. സിദ്ദുവിനെ മന്ത്രിസഭയിൽ എടുക്കുകയാണെങ്കിൽ എന്നും നന്ദിയുള്ളവനായിരിക്കും താനെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. സിദ്ദു തന്റെ പഴയൊരു സുഹൃത്താണ്. അദ്ദേഹം വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കാമെന്നും ഇമ്രാൻ ഖാൻ പറഞ്ഞതായി അമരീന്ദർ സിംഗ് വെളിപ്പെടുത്തി.
അതിനിടെ പഞ്ചാബിൽ എൻഡിഎയിൽ സീറ്റ് ധാരണയായി. ബിജെപി 65ഉം, അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37ഉം ശിരോമണി അകാലിദൾ എസ് ധിൻസാ വിഭാഗം 15 സീറ്റിലും മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. ഫെബ്രുവരി 20ന് ഒറ്റഘട്ടമായാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Comments