ഷിംല: ഹിമാലയൻ സംസ്ഥാനങ്ങളിലെ കനത്ത മഞ്ഞുവീഴ്ചയിൽപ്പെട്ട് വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. നല്ല കനത്തിൽ റോഡുകളിൽ വീണിരിക്കുന്ന മഞ്ഞ് , കട്ടിയുള്ള പാളികളായി മാറിയതോടെയാണ് കാറുകളടക്കം നിരവധി വാഹനങ്ങൾ് അപകടത്തിൽപെട്ടത്. ഹിമാചൽപ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലേക്കുള്ള റോഡാണ് മുന്നോട്ട് നീങ്ങാനാവാതെ വാഹനങ്ങൾ കുടുങ്ങിയി രിക്കുന്നത്. ടയറുകൾ നിരത്തിൽ കൃത്യമായി പിടിക്കാത്തതിനാൽ ഒരു വാഹനം നീങ്ങിയാൽ അവ തെന്നിമാറി മറ്റ് വാഹനങ്ങളിൽ വന്നിടിക്കുന്ന ഭീകരമായ അവസ്ഥയാണുള്ളത്. ഒന്നിനുപുറകേ ഒന്നായി വാഹനങ്ങൾ കൂട്ടിമുട്ടുകയാണ്.
ഷിംല മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിനും താഴെയാണ്. ലഹൂൽ-സ്പിതി കെയ്‌ലോംഗാത് മേഖലയിൽ കൂടിയ താപനില 15 ഡിഗ്രിയും കൽപ്പ കിനൗർ മേഖലയിൽ 7 ഡിഗ്രിയുമാണ്. എന്നാൽ ഹിമാലയൻ മലനിരകളിലേക്ക് കൂടുതൽ പോകുന്തോറുമാണ് താപനില വളരെയധികം താഴോട്ട് വന്നിരിക്കുന്നത്. മണാലിയിലും ഡൽഹൗസിയിലും താപനില 2 ഡിഗ്രിക്ക് താഴെ എത്തി.
വിനോദസഞ്ചാരികൾ കുളു- മണാലി- ഷിംല മേഖലയിലേക്ക് എത്തുന്ന സീസണാണ് ഇത്. അതിനാൽ തന്നെ ദേശീയ ദുരന്തനിവാരണ സേന ഓരോ ജില്ലയനുസരിച്ച് സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം 731 റോഡുകളും നാല് ദേശീയ പാതകളുമാണ് അടച്ചിരിക്കുന്നത്. 1365 വൈദ്യുതി ലൈനുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. 102 ജലവിതരണ സംവിധാനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണെന്നും സംസ്ഥാന ഭരണകൂടം അറിയിച്ചു.
Comments