ന്യൂഡൽഹി: മഹാരാഷ്‌ട്ര നിയമസഭയിലെ 12 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ഇടപെട്ട് സുപ്രീംകോടതി. എംഎൽഎമാർക്ക് നൽകിയ ഒരു വർഷത്തെ സസ്പെൻഷൻ സുപ്രീം കോടതി റദ്ദാക്കി.
എംഎൽഎമാർക്കെതിരായ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സസ്പെൻഷൻ റദ്ദാക്കിയ സുപ്രീം കോടതി വ്യക്തമാക്കി. പ്രിസൈഡിംഗ് ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു 12 ബിജെപി എംഎൽഎമാരെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. മഹാരാഷ്‌ട്ര നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കിക്കൊണ്ടായിരുന്നു സർക്കാരിന്റെ സസ്‌പെൻഷൻ നടപടി.
ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ പരമാവധി ഒരു സമ്മേളന കാലത്തേക്ക് മാത്രമേ സസ്‌പെൻഡ് ചെയ്യാനാകൂവെന്നും അതിനപ്പുറത്തേക്ക് നൽകുന്നത് നിയമസഭയുടെ അധികാരപരിധിക്ക് പുറത്താണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മഹാരാഷ്‌ട്രയിലെ 12 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിയുണ്ടായത്. നിയമസഭ സ്പീക്കർ ഭാസ്‌കർ ജാദവിന്റേതായിരുന്നു നടപടി. സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്കൽക്കർ, പരാഗ് അലവ്നി, ഹരീഷ് പിമ്പാലെ, രാം സത്പുതേ, വിജയ് കുമാർ റാവൽ, യോഗേഷ് സാഗർ, നാരായൺ കുചെ, കീർത്തികുമാർ ബംഗ്ഡിയ എന്നിവരായിരുന്നു സസ്‌പെൻഷനിലായ എംഎൽഎമാർ.
Comments