ഡെറാഡൂൺ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലീം വോട്ട് പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. തന്നെ വിജയിപ്പിച്ചാൽ മുസ്ലീം സർവ്വകലാശാല നിർമ്മിക്കുമെന്ന് കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് അഖീൽ അഹമ്മദ് നാമനിർദ്ദേശ പത്രിക പിൻവലിച്ചു. ഷഹസ്പൂരിൽ നിന്നും മത്സരിക്കാനൊരുങ്ങുകയായിരുന്നു അഖീൽ അഹമ്മദ്.
ഉത്തരാഖണ്ഡ് ബിജെപിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. കോൺഗ്രസിന് ഒരു അജണ്ട മാത്രമേ ഉള്ളൂവെന്നും അത് മുസ്ലീം സർവ്വകലാശാല നിർമ്മിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
താൻ മുന്നോട്ട് വെച്ച 12 ഡിമാന്റുകൾ ഹരീഷ് റാവത്ത് അംഗീകരിച്ചെന്നും അതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയാണെന്നുമാണ് അഖീൽ അഹമ്മദ്. ഷഹസ്പൂരിൽ നിന്നും മത്സരിക്കുന്ന ആര്യേന്ദ്ര ശർമ്മയ്‌ക്ക് എല്ലാ പിന്തുണയും നൽകും. ഹരീഷ് റാവത്തുമായും കോൺഗ്രസ് നേതാവ് ദേവേന്ദ്ര യാദവുമായും തനിക്ക് ഒരു പ്രശ്‌നവുമില്ല. മുസ്ലീം വിദ്യാർത്ഥികൾക്ക് വേണ്ടി മുസ്ലീം സർവ്വകലാശാല മാത്രമായിരുന്നു തന്റെ ആവശ്യമെന്നും അത് ഹരീഷ് റാവത്ത് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അഖീൽ അഹമ്മദ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ന്യൂനപക്ഷ കോട്ടകളിൽ ഇത്തരം വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് സീറ്റ് നേടാൻ ശ്രമിക്കുന്നത് എന്നാണ് വിവരം.
അതേസമയം കർണാടകയിൽ സംസ്‌കൃത സർവ്വകലാശാല ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയവരാണ് ഉത്തരാഖണ്ഡിൽ മുസ്ലീം സർവ്വകലാശാലയെ പിന്തുണയ്‌ക്കുന്നത് എന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ജനുവരി 16 നാണ് സംസ്‌കൃത സർവ്വകലാശാല നിർമ്മിക്കാൻ കർണാടക സർക്കാർ 100 ഏക്കർ സ്ഥലം അനുവദിച്ചത്. എന്നാൽ കോൺഗ്രസ് വക്താവ് എ എൻ നടരാജ ഗൗഡ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധം നടത്തുകയായിരുന്നു.
Comments