ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി വീണ്ടും കാവിക്കൊടി പാറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 300 ൽ അധികം സീറ്റ് നേടിക്കൊണ്ട് ജനങ്ങൾ ബിജെപിയെ തന്നെ വീണ്ടും തെരഞ്ഞെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി അമിത് ഷാ ബിജെപി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഉത്തർപ്രദേശിൽ നമ്മൾ വീണ്ടും ചരിത്രം ആവർത്തിക്കും 2014, 2017, 2019 എന്നീ വർഷങ്ങളിൽ യുപിയിലെ ജനങ്ങൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനാണ് മുൻഗണന നൽകിയത്. അതുതന്നെയാണ് ഇനിയും നടക്കുക എന്നും ബിജെപി 300 ൽ അധികം സീറ്റ് നേടിക്കൊണ്ട് വീണ്ടും അധികാരത്തിൽ ഏറുമെന്നും അമിത് ഷാ വ്യക്തമാക്കി.
2013 ൽ തനിക്ക് യുപിയുടെ ചുമതലയുണ്ടായിരുന്നു. അന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ തന്നോട് പറഞ്ഞത് തെരഞ്ഞെടുപ്പിൽ രണ്ടക്ക സീറ്റ് നേടാത്ത സ്ഥലത്തേക്കാണ് നിങ്ങളെ പറഞ്ഞ് വിടുന്നത് എന്നാണ്. എന്നാൽ യുപിയിലെ ജനങ്ങൾ അത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊടുത്തു. ഇന്ന് കോൺഗ്രസിനാണ് രണ്ടക്ക സീറ്റ് നേടാൻ കഴിയാത്തത്.
വർഷങ്ങളായി ഇവിടെ സദ്ഭരണത്തിന് അടിത്തറ പാകുകയാണ് യോഗി ആദിത്യനാഥ്. അത് കണ്ട് ഭയന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തുചേർന്ന് മഹാസഖ്യം രൂപീകരിച്ചു. ബാക്കിയുള്ളവര് ഒരുമിച്ച് നിന്ന് എന്ത് ചെയ്താലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഞങ്ങൾ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ഭുവനേശ്വർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ പറഞ്ഞിരുന്നു. തുടർന്ന് കൂടുതൽ സീറ്റുകൾ നേടിക്കൊണ്ട് വീണ്ടും മോദിയുടെ നേതൃത്വത്തിൽ ഭരണം വന്നുവെന്ന് അമിത് ഷാ പറഞ്ഞു.
Comments