കയ്യിലോ കാലിലോ മുറിവുകൾ പറ്റിയാൽ അതുണങ്ങാൻ പെട്ടന്ന് തന്നെ നമ്മള്‍ എന്തെങ്കിലുമൊക്കെ മരുന്നുകൾ തേക്കാറുണ്ട് അല്ലേ. കടയിൽ നിന്ന് മേടിക്കുന്ന ഓയിൻമെന്റുകളോ, ബാൻഡേജോ, മുറിവെണ്ണയോ അല്ലെങ്കിൽ വീടുകളിൽ തന്നെയുള്ള ചില ഇലകളും പലരും ഉപയോഗിക്കാറുണ്ട്. മുറിവുകൾ ഉണക്കാൻ വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ച ചിമ്പാൻസികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പ്രാണികളെ ഞെരിച്ച് മുറിവിൽ തേക്കുകയാണ് ഇവ ചെയ്യുന്നത്. മകന്റെ കാലിലെ മുറിവിൽ പ്രാണികളെ തേക്കുന്ന ഒരു അമ്മച്ചിമ്പാൻസിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഗാബോണിലെ അറ്റ്‌ലാന്റിക് തീരത്തുള്ള ലോവാങ്കോ ദേശീയ ഉദ്യാനത്തിൽ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
ഇത്തരമൊരു വീഡിയോ ഗവേഷകർക്ക് ആദ്യമായാണ് ലഭിക്കുന്നത്. ഒസോഗ ചിമ്പാൻസി പ്രോജക്ടിലെ ഗവേഷകരാണ് കൗതുകകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന മുതിർന്ന ചിമ്പാൻസിക്ക് സൂസി എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. മകൻ സിയയുടെ മുറിവ് സൂസി പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. പ്രാണിയെ വായുവിൽ നിന്ന് പിടിച്ച് വായിലിട്ട് ഞെരിക്കുന്നു. ഇതിന് ശേഷമാണ് മുറിവിൽ പുരട്ടുന്നത്. മുറിവിൽ നിന്ന് പ്രാണിയെ മാറ്റിയ ശേഷം രണ്ട് തവണ കൂടി ഇതേ കാര്യം ആവർത്തിക്കുന്നുണ്ട്. 2019ലാണ് ഇത്തരമൊരു രീതി ആദ്യമായി ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് ഇതിനെ കുറിച്ച് പഠനം നടത്താൻ ഗവേഷകർ തീരുമാനിക്കുകയായിരുന്നു.
ലോവാങ്കോ ദേശീയ ഉദ്യാനത്തിൽ വംശനാശഭീഷണി നേരിടുന്ന 45 ചിമ്പാൻസികളുടെ സംഘത്തെയാണ് ഗവേഷകർ പഠന വിധേയമാക്കിയിരിക്കുന്നത്. 15 മാസങ്ങൾക്കിടെ 19 തവണയോളം ചിമ്പാൻസികൾ ഇത്തരം ചികിത്സാരീതി പിന്തുടർന്നതായി ഗവേഷകർ പറയുന്നു. സ്വന്തം മുറിവുകളും ചിമ്പാന്‍സികള്‍ ഇത്തരത്തില്‍ ചികിത്സ നടത്തുന്നുണ്ട്. ചിമ്പാൻസികൾ ഏത് പ്രാണികളെയാണ് മുറിവിൽ തേക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഗവേഷകർ പരിശോധിക്കുന്നുണ്ട്. മുറിവിനെ ഉണക്കാൻ കഴിയുന്ന, വേദന കുറയ്‌ക്കാൻ കഴിയുന്ന, പദാർത്ഥങ്ങൾ പ്രാണികളിൽ അടങ്ങിയിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
Comments