ബംഗളുരു: കർണാടകയിലെ ഹിജാബ് വിവാദം ആളിക്കത്തിക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. നിരോധിത ഖലിസ്ഥാനി ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസ് വഴി ഐഎസ്ഐ ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഹിജാബ് വിവാദം ഇന്ത്യയിൽ ആളിക്കത്തിക്കാനാണ് ഐഎസ്ഐയുടെ ശ്രമങ്ങൾ.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് സേനകൾക്കും മറ്റ് നിയമ സംവിധാനങ്ങൾക്കും രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശമുണ്ട്. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ മുസ്ലീങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് പന്നു കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം ഒരു രാജ്യം വേണമെന്നും, ഉർദുസ്ഥാൻ എന്ന് രാജ്യത്തിന് പേര് നൽകുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. രാജസ്ഥാൻ, ബിഹാർ, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഉർദുസ്ഥാൻ ആശയം പ്രചരിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു.
ഉർദുസ്ഥാൻ ആശയം പ്രചരിപ്പിക്കാൻ രാജ്യവിരുദ്ധ ശക്തികൾ പന്നുവിനൊപ്പം ചേർന്നേക്കുമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. പന്നുവിന്റെ വീഡിയോയും പല മുസ്ലീം ഗ്രൂപ്പുകളും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്ത് മതപരമായ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ ഇയാൾ ശ്രമിക്കുന്നത് തടയണമെന്നും നിർദ്ദേശമുണ്ട്.
Comments