ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പുതിയ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ഉടൻ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയ്‌ക്ക് എല്ലാ മതസ്ഥർക്കും യൂണിഫോം സിവിൽ കോഡിലൂടെ ഒരേ നിയമം ബാധകമാക്കുമെന്നും ധാമി അറിയിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് ആവശ്യമായ ഡ്രാഫ്റ്റ് തയ്യാറാക്കാൻ പാനലിനെ നിയോഗിക്കും. ഇതോടെ എല്ലാ ജനങ്ങൾക്കും ജാതിമതവ്യത്യാസമില്ലാതെ ഒരേ നിയമം ബാധകമാകും. ഈ പ്രഖ്യാപനം ബിജെപിയെന്ന തന്റെ പാർട്ടിയുടേതാണെന്നും ദേവഭൂമിയായ ഉത്തരാഖണ്ഡിന്റെ സംസ്‌കാരവും പൈതൃകവും നിലനിർത്തുകയെന്നത് ബിജെപിയുടെ കടമയാണെന്നും ധാമി പ്രതികരിച്ചു.
നമ്മുടെ ഭരണഘടനയ്‌ക്ക് രൂപം നൽകിയവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭരണഘടനയെ ദൃഢമാക്കുന്നതിനുമുള്ള ചുവടുവെയ്പ്പാണ് ഏകീകൃത സിവിൽ കോഡ്. സാമൂഹിക സൗഹാർദം, ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ദേവഭൂമിയുടെ അസാധാരണമായ പരിസ്ഥിതിയും സാംസ്‌കാരിക-ആത്മീയ സ്വത്വവും സിവിൽ കോഡിലൂടെ സംരക്ഷിക്കപ്പെടുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
Comments