കണ്ണൂർ: വിവാഹസംഘത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് സംഘത്തിലുള്ള ആൾ തന്നെയെന്ന് പോലീസ്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതകം, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിലുള്ള രണ്ട് പേർ അറസ്റ്റിലായതായാണ് സൂചന.
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. പിന്നീട് എറിഞ്ഞ ബോംബ് അബദ്ധത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന ജിഷ്ണുവിന്റെ തലയ്‌ക്ക് കൊള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കല്യാണ വീട്ടിൽ ഇന്നലെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നത്തെ ബോംബേറ്. ഇന്ന് ഉച്ചയ്‌ക്ക് വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിലാണ് ജിഷ്ണു കൊല്ലപ്പെടുന്നത്. മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ഏകദേശം അൻപതോളം വരുന്ന സംഘത്തിന് നേരെയാണ് ബോബേറുണ്ടായത്. ഇവർ ചിതറിയോടുകയായിരുന്നു. വധുവിനേയും കൂട്ടി വിവാഹം കഴിഞ്ഞ വരനും സംഘവും ഘോഷയാത്രയായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജിഷ്ണു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
Comments