തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇക്കുറി ഫെബ്രുവരി 17ന്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൊങ്കാല തർപ്പണമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ലെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഭക്തർ വീടുകളിൽ പൊങ്കാല ഇടണം. 1500 പേർക്ക് പൊങ്കാല ഇടാൻ ഇളവ് നൽകിയിരുന്നെങ്കിലും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് 1500 ആളുകളെ തിരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 1.30ന് പൊങ്കാല നിവേദിക്കും. ഇതിനായി ക്ഷേത്രത്തിൽ നിന്നും പ്രത്യേകമായി പൂജാരിമാരെ നിയോഗിച്ചിട്ടില്ല. പണ്ടാര ഓട്ടം മാത്രമായിരിക്കും നടത്തും. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾ ജനങ്ങൾ പാലിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ദർശനത്തിനെത്തുന്ന ഭക്തർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കൊറോണ പോസിറ്റീസ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണമുള്ളവർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വോളണ്ടിയർമാരും, സംഘാടകരും ഉറപ്പ് വരുത്തണമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ നിർദ്ദേശം നൽകി.
Comments