അഹമ്മദാബാദ്: ഗുജറാത്തിൽ കഴുതകളുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കഴുതകളുടെ എണ്ണത്തിൽ 71 ശതമാനം കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രൂക്ക് ഇന്ത്യ പഠനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വർഷം തോറും സിംഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായും കണക്കുകളുണ്ട്.
കഴുതകളുടെ എണ്ണം മൂന്ന് സംസ്ഥാനങ്ങളിൽ കുത്തനെ കുറഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശും രാജസ്ഥാനുമാണ് മറ്റ് രണ്ട് സംസ്ഥാനങ്ങൾ. ഗുജറാത്തിൽ 2019ലെ നാൽകാലികൾ സെൻസസ് പ്രകാരം കഴുതകളുടെ എണ്ണം കേവലം 11, 000 മാത്രമാണ്. 2012ൽ 39,000 ആയിരുന്ന കഴുതകളുടെ എണ്ണമാണ് 2019ൽ കുറഞ്ഞത്. കഴുതകളെ വ്യാപകമായി കശാപ്പിന് ഇരയാക്കുന്നു എന്നാണ് ബ്രൂക്ക് ഇന്ത്യ പഠനം വ്യക്തമാക്കുന്നത്.
മാംസത്തിനും തോലിനുമായി കഴുതകളെ കൊന്നൊടുക്കുന്നുവെന്നാണ് മൃഗസംരക്ഷണ വിദഗ്ധർ പറയുന്നത്. അതേസമയം കഴുതകളെ കൊന്നൊടുക്കിയ ശേഷം അതിന്റെ മാസം ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് വൈദ്യത്തിൽ രക്തസ്രാവം, തലകറക്കം, ഉറക്കമില്ലായ്മ തുടങ്ങിയവയ്‌ക്ക് കഴുതയെ ഉപയോഗിച്ച് മരുന്ന് ഉണ്ടാക്കുന്നുണ്ട്.















