ന്യൂഡൽഹി: കശ്മീരിലെ യുവാക്കളെ ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്ത കേസിൽ എൻഐഎ കശ്മീരിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി. മൂന്ന് ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
ജമ്മു-കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും സഹായത്തോടെയായിരുന്നു റെയ്ഡ്. നിരവധി രേഖകളും ഡിജിറ്റൽ ഡിവൈസുകളും ഉൾപ്പെടെ പരിശോധനയിൽ കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കി. മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തു.
ലഷ്‌കർ കമാൻഡർമാരായ സജ്ജാദ് ഗുൽ, അബു സാദ് എന്ന് വിളിക്കുന്ന സലിം റഹ്മാനി, സെയ്ഫുളള സാജിദ് എന്നിവർ കശ്മീരിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുളള യുവാക്കളെ തീവ്രവാദ കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനും രാജ്യവിരുദ്ധ പ്രവൃത്തികൾക്കും കലാപങ്ങൾക്കും പ്രേരിപ്പിച്ചതുമായ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യക്തമാക്കി.
Comments