കൊച്ചി: കേരള ഗവർണർക്കെതിരെ ലീഗും സിപിഎമ്മും നടത്തുന്നത് വ്യാപകമായ ആക്രമണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജൻഡയല്ല മറിച്ച് പരസ്യമായ അജൻഡ തന്നെയാണ്. അതിന്റെ പേരിൽ ഗവർണറെ വേട്ടയാടരുതെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജനസംഘ കാലം മുതൽ ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ബിജെപി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇത് കഴിഞ്ഞ ദിവസം പോലും പറഞ്ഞതാണ്. മോദി സർക്കാർ അത് നടപ്പാക്കുക തന്നെ ചെയ്യും. ഇഎംഎസിനും സിപിഎമ്മിനും ഏകീകൃത സിവിൽ കോഡ് വരണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവർ അത് മാറ്റി യൂടേൺ അടിച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഏക സിവിൽ കോഡ് എന്നിരിക്കെ ഇതിനെതിരെയുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ഗവർണറെ ആക്രമിക്കുന്നത് പിണറായിയെ രക്ഷിക്കാനാണ്.
തന്റെ ആദ്യ സർക്കാരിന്റെ കാലത്ത് നടന്ന കെഎസ്ഇബി അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് എംഎം മണിയും ലംബോധരനും അഴിമതി നടത്തിയിരിക്കുന്നത്. മൂന്നാറിനെയും ഇടുക്കിയേയും ഇവർ വ്യാപകമായി കൊള്ളയടിച്ചു. വെറും സാധാരണക്കാരായിരുന്ന ഇവർക്ക് ശതകോടിക്കണക്കിന് സമ്പാദ്യമാണ് ഇപ്പോഴുള്ളത്. ടൂറിസ്റ്റ്-റിസോർട്ട് മാഫിയകളേയും റിയൽ എസ്റ്റേറ്റ് മാഫിയകളേയും പാറമട ലോബിയേയും സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കെഎസ്ഇബിയുടെ നൂറുകണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകുന്നത്. ഇത് മന്ത്രിയും മുൻ മന്ത്രിയും തമ്മിലുള്ള പ്രശ്നമല്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
കെ-റെയിലിനായി സർവ്വെ നടത്തിയതു കൊണ്ട് ഒരു പ്രയോജനവുമില്ല. കേന്ദ്രം സിൽവർലൈൻ പദ്ധതിക്കെതിരാണ്. നടപ്പാകാത്ത പദ്ധതിക്ക് വേണ്ടി പിണറായി വിജയൻ നാട് നീളെ ഫളക്സ് വെക്കുകയാണ്. ജനങ്ങളുടെ പണം കൊണ്ട് ധൂർത്തടിക്കുകയാണ് മുഖ്യമന്ത്രി. അനാവശ്യമായ സർവ്വെ തുടങ്ങരുത്. കൊറോണക്കാലത്ത് നിർത്തിവെച്ച കെ-റെയിലിനെതിരായ പ്രക്ഷോഭം വീണ്ടും ആരംഭിക്കും. ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാൻ വന്നാൽ പാർട്ടി പ്രവർത്തകർ ശക്തമായി നേരിടുക തന്നെ ചെയ്യും.
വനവാസികളുടെ കാര്യങ്ങൾ പഠിക്കാൻ പാർട്ടി നിയമിച്ച കമ്മിറ്റിയുടെ പഠനം ഗൗരവതരമാണ്. കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലും ഇടുക്കിയിലും അട്ടപ്പാടിയിലേതിന് സമാനമായ പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കി. വനവാസി മേഖലകളിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും തീവെട്ടികൊള്ളയും നടന്നിട്ടുണ്ട്. സർക്കാർ ഫണ്ടുകൾ അടിച്ചുമാറ്റിയിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള വനവാസി പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments