വാഷിംഗ്ടൺ: യുക്രെയ്നെ ആക്രമിക്കാൻ റഷ്യക്ക് അവസരം നൽകരുതെന്ന തീരുമാനം ഔദ്യോഗികമാക്കി അമേരിക്ക. സൈനികമായ സഹായം യുക്രെയ്ന് നൽകണമെന്ന ജോബൈഡന്റെ നീക്കത്തിന് സെനറ്റിന്റെ അനുവാദം ലഭിച്ചു. സൈന്യത്തെ പിൻവലിച്ചെന്നു റഷ്യ രണ്ടു തവണ നടത്തിയ പ്രസ്താവനകളും നുണയാണെന്നാണ് പെന്റഗൺ വൃത്തങ്ങൾ സെനറ്റിന് മുന്നിൽ തെളിവ് നിരത്തിയത്.
‘അമേരിക്കയുടെ സമീപനം കൃത്യമാണ്. യുക്രെയിനായി അടിയന്തിര സൈനിക സഹായം നൽകാൻ അമേരിക്ക ബാദ്ധ്യസ്ഥരാണ്. സുഹൃദ് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് ജനാധിപത്യ രാജ്യമെന്ന നിലയിൽ അമേരിക്ക ശ്രമിക്കുന്നത്. യുക്രെനിനായി സൈനികവും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും നൽകുക എന്ന നയവുമായി മുന്നോട്ട് പോകും.’ സെനറ്റ് അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
രണ്ടു ലക്ഷത്തിനടുത്ത് സൈനികരെ അതിർത്തിയിൽ വിന്യസിച്ച റഷ്യ പിൻവലിച്ചെന്ന് പറയുന്നത് ഏതോ മേഖലയിൽ പരിശീലനം നടത്തിക്കൊണ്ടിരുന്ന അയ്യായിരത്തിന് താഴെയുള്ള സൈനികരെ മാത്രമാണ്. ഇതിനിടെ മറ്റേതോ ഭാഗത്ത് എണ്ണായിരത്തിനടുത്ത് സൈനികരെ കൂടുതലായി എത്തിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.
റഷ്യ യുക്രെയ്ൻ അതിർത്തിയിൽ കഴിഞ്ഞ ഒരു വർഷക്കാലം നടത്തി ക്കൊണ്ടിരുന്ന സമ്മർദ്ദമാണ് ശക്തമാക്കിയത്. നാറ്റോ സഖ്യം യുക്രെയ്നെ സൈനിക പിന്തുണ നൽകി സഹായിക്കാൻ തീരുമാനിച്ചതോടെയാണ് പുടിൻ വൻ സൈനിക നീക്കം തീരുമാനിച്ചത്. ഇതിനിടെ നാറ്റോ സഖ്യത്തിന് സഹായമായി പോളണ്ട് കേന്ദ്രീകരിച്ചാണ് അമേരിക്ക സൈനിക വിന്യാസം നടത്തിയിട്ടുള്ളത്. ഇവ കൂടാതെ യുക്രൈനിന് വിമാനങ്ങളും ആയുധങ്ങളും നൽകിയിട്ടുണ്ട്. ബ്രിട്ടനും ഫ്രാൻസും ഇതേ നയമാണ് പിന്തുടരുന്നത്.
Comments