ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാന മന്ത്രി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയ്‌ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് അദ്ദേഹം സിഖ് നേതാക്കളുമായുള്ള തന്റെ സൗഹൃദം വീണ്ടും പുതുക്കിയിരിക്കുന്നത്.
ബിജെപി നേതാവ് മജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. ഡൽഹി ഗുരുദ്വാര കമ്മിറ്റി അദ്ധ്യക്ഷൻ ഹർമീദ് സിംഗ് കൽക്ക, പത്മശ്രീ ജേതാവ് ബാബ ബാൽബീർ സിംഗ്, സാന്ത് ബാബ മേജർ സിംഗ് വാ, മുഖി ദേരാ ബാബാ തര, മജീന്ദർ സിംഗ് ഭാട്ടിയ മുതലായ നേതാക്കളും സംഘത്തിൽ ഉണ്ടായിരുന്നു. സിഖ് ജനതയനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ നേതാക്കൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. സിഖ് സർവ്വകലാശാലയുൾപ്പെടെയുള്ള ആവശ്യങ്ങളും സിഖ് നേതാക്കൾ മുന്നോട്ടുവച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ വീഡിയോയും, ചിത്രങ്ങളും പ്രധാനമന്ത്രിയും സിഖ് നേതാക്കളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ അജണ്ടയില്ലെന്ന് ഹർമീദ് സിംഗ് കൽക്ക പറഞ്ഞു. ആവശ്യക്കാർക്ക് മുൻപിൽ പ്രധാനമന്ത്രിയുടെ വാതിൽ എല്ലായ്‌പ്പോഴും തുറന്നിരിക്കും. കൂടിക്കാഴ്ചയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ഉദ്ദേശ്യങ്ങളില്ല. രാഷ്‌ട്രീയ ഇതര വിഷയങ്ങളാണ് ചർച്ച ചെയ്തത് എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പഞ്ചാബിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ച ബിജെപിയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ബിജെപിയും കേന്ദ്രസർക്കാരും എന്നും സിഖ് സമൂഹത്തിനൊപ്പമുണ്ടാകുമെന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകുകയാണ് കൂടിക്കാഴ്ചയിലൂടെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്.
Comments