അഹമ്മദാബാദ് : 2008 ലെ അഹമ്മദാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിലൂടെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഇന്ത്യൻ മുജാഹിദ്ദീൻ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. ഇന്നലെ നടന്ന കോടതി വിചാരണയ്‌ക്കിടെ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാളാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ഭ്രഹംഭട്ട് ആണ് പ്രതിയുടെ വെളിപ്പെടുത്തൽ മാദ്ധ്യമങ്ങളെ അറിയിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ആക്രമണത്തിലൂടെ വധിക്കാൻ ആയിരുന്നു ഇവരുടെ പദ്ധതി. നരേന്ദ്ര മോദിയ്‌ക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, എംഎൽഎ പ്രദീപ് സിൻഹ് ജഡേജ എന്നിവരെയും വധിക്കാൻ ഇന്ത്യൻ മുഹാജിദ്ദീൻ ഗൂഢാലോചന നടത്തിയിരുന്നു. എന്നാൽ ഇത് സാദ്ധ്യമാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെളിപ്പെടുത്തൽ നടത്തിയ പ്രതിയുടെ പേര് വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ഇന്നലെയാണ് അഹമ്മദാബാദ് സ്‌ഫോടന കേസിലെ പ്രതികൾക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 38 ഭീകരർക്ക് വധശിക്ഷ വിധിച്ച കോടതി 11 ഭീകരർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി 2010 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 7000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2008ൽ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും 56 പേർ കൊല്ലപ്പെടുകയും ചെയ്തു.
Comments