അമൃത്സർ: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി,സിദ്ദു മൂസ്വാല എന്ന ശുഭ്ദീപ് സിംഗ് എന്നിവർക്കെതിരെ കേസെടുത്തു.പരസ്യ പ്രചാണത്തിന്റെ സമയം അവസാനിച്ചിട്ടും പ്രചാരണം നടത്തിയതിനാണ് കേസ്. മൂസ്വാലയ്‌ക്ക് വേണ്ടിയുള്ള വീടുവീടാന്തരം കയറിയുള്ള പ്രചാരണം പരസ്യ പ്രചാരണത്തിന്റെ സമയപരിധി കഴിഞ്ഞിട്ടും നടത്തിയതിനാണ് കേസ്. മൻസ പോലീസ് സ്‌റ്റേഷനിൽ ഇരുവർക്കുമെതിരെ സെക്ഷൻ 188 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് മൻസയിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഡോ.വിജയ് സിംഗ്ല തിരഞ്ഞെടുപ്പ് നിരീക്ഷകൻ സികെ യാദവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നാണ് റിപ്പോർട്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യമന്ത്രി ഛന്നി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലെ വോട്ടറല്ലെന്ന് കണ്ടെത്തി.അനുവദിച്ചതിലും കൂടുതൽ പ്രവർത്തകർ പ്രചരണത്തിന് പങ്കെടുത്തതായും എഫ്‌ഐആറിലുണ്ട്.
പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലേക്ക് നാളെയാണ് വിധിയെഴുത്ത്.93 വനിതകളുൾപ്പടെ 1304 സ്ഥാനാർത്ഥികളാണ് നാളെ പഞ്ചാബിൽ ജനവിധി തേടുന്നത്.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പരസ്യപ്രചരണം ഇന്നലെ വൈകുന്നേരം ആറു മണിയോടെ അവസാനിച്ചിരുന്നു.
Comments