ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പും ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പും ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. പഞ്ചാബിൽ 117 സീറ്റുകളിലേയ്‌ക്കാണ് മത്സരം നടക്കുന്നത്. 59 മണ്ഡലങ്ങളിലേയ്‌ക്കാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്. 627 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
പഞ്ചാബിൽ 1304 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷന്മാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സുമാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് 2.14 കോടി വോട്ടർമാരാണുള്ളത്. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്.
ഉത്തർപ്രദേശിലെ ഹത്രാസ്, ഫിറോസാബാദ്, ഇറ്റാഹ്, കസ്ഗഞ്ച്, മെയിൻപുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറയ്യ, കാൺപൂർ ദേഹത്, കാൺപൂർ നഗർ, ജലൗൺ, ഝാൻസി, ലളിത്പൂർ, ഹമീർപൂർ, മഹോബ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ, ഈ 59 സീറ്റുകളിൽ 49 സീറ്റുകളും ബിജെപി നേടിയപ്പോൾ സമാജ് വാദി പാർട്ടി ഒമ്പത് സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസ് ഒരു സീറ്റിൽ ഉറപ്പിച്ചപ്പോൾ ബഹുജൻ സമാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല. ഇക്കുറി ഝാൻസി, ജലാഉൻ, ലളിത്പൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന ബുന്ദേൽഖണ്ട് മേഖലയിൽ ബിജെപിക്ക് പ്രതീക്ഷകൾ ഏറെയാണ്.
Comments