ചണ്ഡിഗഢ്: അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്ന് പഞ്ചാബ് വിധിയെഴുതി തുടങ്ങി. രാവിലെ ഗുരുദ്വാരയിൽ പ്രാർത്ഥനയോടെയാണ് മുഖ്യമന്ത്രി ചരൺജീത്ത് സിംഗ് ഛന്നി വിധിയെഴുത്ത് ദിവസം തുടങ്ങിയത്. ഖറാരിലെ ഗുരുദ്വാരയിലാണ് ഛന്നി എത്തിയത്.
പഞ്ചാബിലെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കാനാണ് ഗുരുദ്വാരയിൽ എത്തിയതെന്ന് ഛന്നി പറഞ്ഞു. പ്രചാരണത്തിന്റെ നേതൃത്വം പാർട്ടിയാണ് നിർവ്വഹിച്ചത്. കുറഞ്ഞ സമയത്തിനുളളിൽ എല്ലാ പരിശ്രമവും തന്റെ സർക്കാർ നടത്തിയിട്ടുണ്ടെന്നും ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകരോട് ഛന്നിയുടെ പ്രതികരണം.
ചംകൗർ സാഹിബിൽ നിന്നും ബദൗർ മണ്ഡലത്തിൽ നിന്നും ഛന്നി ജനവിധി തേടുന്നുണ്ട്. 2.14 കോടി വോട്ടർമാരാണ് പഞ്ചാബിൽ ഇന്ന് വോട്ട് രേഖപ്പെടുത്തുക. 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
പഞ്ചാബിൽ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഇത്തവണ നേരിടുന്നത്. വർഷങ്ങളായി കോൺഗ്രസിന്റെ നെടുംതൂണായിരുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിട്ടുപോയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഛന്നി സർക്കാരിന്റെ വീഴ്ചകൾ ഉൾപ്പെടെ പ്രചാരണത്തിൽ ബിജെപിയും മറ്റ് പാർട്ടികളും സജീവമായി ഉന്നയിച്ചിരുന്നു.
Comments