തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ മുതൽ പൂർണ തോതിൽ ക്ലാസുകൾ ആരംഭിക്കും. വിവിധ ജില്ലകളിലായി 47 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സ്‌കൂളിലെത്തി ചേരുന്നത്. വിദ്യാർത്ഥികൾ എത്തുന്നതിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊറോണയുടെ മൂന്നാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച ക്ലാസുകളാണ് വീണ്ടും സാധാരണ നിലയിലാകുന്നത്.
ഒന്ന് മുതൽ പത്ത് വരെ 38 ലക്ഷവും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളവും, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപതിനായിരത്തോളവും വിദ്യാർത്ഥികളാണ് ക്ലാസുകളിൽ എത്തുന്നത്. അദ്ധ്യാപകരും ഇതിനായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. സ്‌കൂളുകളിൽ ഇന്നലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരുമെന്നും അധികൃതർ അറിയിച്ചു. പ്രീ പ്രൈമറി ഒഴികെയുള്ള ക്ലാസുകളാണ് നാളെ ആരംഭിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തിൽ തിങ്കൽ മുതൽ വെള്ളി വരെ 50 ശതമാനം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഉച്ചവരെയായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യും. യൂണിഫോമിലും, ഹാജറിലും കടും പിടുത്തം വേണ്ട എന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
Comments