അഗർത്തല: സ്‌കൂൾ പരിസരത്ത് രാഷ്ട്രീയ പരിപാടികൾ നിരോധിച്ച് ത്രിപുരയിലെ ബിജെപി സർക്കാർ. ഇത് സംബന്ധിച്ച സ്‌കൂൾ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ചാന്ദ്‌നി ചന്ദ്രൻ ഒപ്പുവെച്ച ഉത്തരവും പുറത്തിറങ്ങി. സ്‌കൂളിലോ, സ്‌കൂൾ മൈതാനത്തോ ഉൾപ്പെടെ രാഷ്‌ട്രീയ പാർട്ടികളുടെ പരിപാടികൾ വിലക്കുന്നതാണ് ഉത്തരവ്.
രാഷ്‌ട്രീയ റാലികൾക്കോ പരിപാടികൾക്കോ സ്‌കൂൾ പരിസരം ഉപയോഗിക്കാനാകില്ല. മറ്റ് പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നോ സെക്കൻഡറി/എലിമെന്ററി എഡ്യുക്കേഷൻ ഡയറക്ടറിൽ നിന്നോ ഉളള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. എന്നാൽ മാത്രമേ ഇത്തരം പരിപാടികൾക്ക് അനുമതി ലഭിക്കൂ.
സ്‌കൂൾ സമയത്തും അവധി ദിവസങ്ങളിലും പരിപാടികൾ നടത്തുന്നത് ഉത്തരവിന് വിധേയമായിരിക്കണമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ പറയുന്നു. ചില സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ അദ്ധ്യയന സമയത്ത് പോലും രാഷ്‌ട്രീയ പരിപാടികൾ സംഘടിപ്പിക്കാൻ സ്‌കൂൾ പരിസരം വിട്ടു നൽകുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. കൊറോണ വ്യാപനം മൂലം അടച്ചിട്ടിരുന്ന സ്‌കൂളുകളിൽ അദ്ധ്യയനം പുനരാരംഭിച്ചതോടെ വിദ്യാർത്ഥികളുടെ സ്വസ്ഥമായ പഠനത്തിന് ഇത് തടസമുണ്ടാക്കുമെന്ന വിലയിരുത്തലാണ് സർക്കാരിന്.
സ്‌കൂളുകളിലെ എല്ലാ പ്രധാന അദ്ധ്യാപകർക്കും ഈ ചുമതലയുളള മറ്റ് അദ്ധ്യാപകർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നിബന്ധന ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എൻഒസി ഇല്ലാതെ സ്‌കൂളുകളിൽ ഏതെങ്കിലും സംഘടനകൾക്ക് പരിപാടികൾ നടത്താൻ അനുമതി നൽകിയാൽ പ്രധാന അദ്ധ്യാപകരും ആ ചുമതല വഹിക്കുന്നവരും ആയിരിക്കും അതിന്റെ പ്രധാന ഉത്തരവാദികൾ എന്നും സർക്കാർ ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തിയാൽ പോലീസിലോ ജില്ലാ അധികാരികളുടെ ശ്രദ്ധയിലോ പെടുത്തി പരിപാടി നിർത്തിവെപ്പിക്കാനുളള അധികാരവുമുണ്ട്. ഇതിന്റെ തുടർ നടപടികൾ ജില്ലാ മജിസ്‌ട്രേറ്റുമാരോ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോ മാത്രമാകും കൈകാര്യം ചെയ്യുക.
Comments