തൃശൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മരണത്തിന് കാരണമായ കാർബൺ മോണോക്‌സൈഡ് ആസിഫ് സ്വയം ഉണ്ടാക്കിയതാണെന്ന് പോലസ് അറിയിച്ചു. ഇതിൽ നിന്നും വാതകം ശ്വസിച്ചാണ് കുടുംബത്തിലെ നാല് പേരും മരിച്ചതെന്ന് റൂറൽ എസ്പി ഐശ്വര്യ ഡോംഗ്രേല പറഞ്ഞു.
മുറിയിലെ പാത്രത്തിൽ നിന്നും കാൽസ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും കൂട്ടിക്കലർത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്ത് വെച്ച നിലയിലാണുള്ളത്. വേദനയറിയാതെ മരിക്കാനാണ് കുടുംബം ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വാതിൽ തുറന്ന് അകത്ത് എത്തുന്നവർ കാർബൺ മോണോക്‌സൈഡ് ശ്വസിക്കരുതെന്ന നിർദ്ദേശവും വാതിലിൽ എഴുതിവെച്ചിട്ടുണ്ടായിരുന്നു.
ജനാലകൾ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപ മുടക്കിയാണ് ആസിഫ് വീട് പണിതത്. അടുത്തിടെ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ആസിഫ് എന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആസിഫിനേയും കുടുംബത്തേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആഷിഫ്, ഭാര്യ അബീറ, മക്കളായ അസ്‌റ ഫാത്തിമ, അനൈനുനിസ എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഉറങ്ങുന്നതിന് മുൻപ് വിഷവാതകം തയ്യാറാക്കി വെച്ചിരുന്നതായും ഇത് ശ്വസിച്ച് മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ശാസ്ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്ന് എസ്പി അറിയിച്ചു.
Comments