വാഷിംഗ്ടൺ: ലോകരാഷ്‌ട്രങ്ങളുടെ സമ്മർദ്ദ തന്ത്രം ഒടുവിൽ ഫലംകാണുന്നു. യുക്രെയ്ൻ വിഷയത്തിൽ ചർച്ചയാകാമെന്ന് പുടിൻ സമ്മതിച്ചതായാണ് വിവരം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്ൻ വിശഷയത്തിൽ ചർച്ചയാകാമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സമ്മതിച്ചു. ഒരാഴ്ചയായി മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാന അന്തരീക്ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് പ്രതീക്ഷ. സൈനികരെ പിൻവലിച്ചിട്ടില്ലെന്നതിനാൽ നാറ്റോ സഖ്യവും പോളണ്ടിൽ തമ്പടിച്ച അമേരിക്കൻ സൈന്യവും ജാഗ്രതയിൽ തന്നെയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് പുടിനുമായി നേരിട്ട് സമാധാന ചർച്ച നടത്തിയത്.
ഞങ്ങളെന്നും നയതന്ത്രപരമായ ഒരു പരിഹാരത്തിനാണ് ശ്രമിച്ചുകൊണ്ടി രിക്കുന്നത്. ലോകരാജ്യങ്ങളുടെ നിരന്തരമായ അഭ്യർത്ഥന തള്ളിയത് പുടിനായിരുന്നു. ഒരു യുദ്ധത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ കടുത്ത ഉപരോധമല്ലാതെ മറ്റൊരു വഴിയും തങ്ങൾക്ക് മുന്നിലില്ല. എന്നാൽ ഇത്രയൊക്കെ സമ്മർദ്ദമുണ്ടായിട്ടും റഷ്യ സൈനിക നീക്കം ശക്തമാക്കിയെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും വൈറ്റ് ഹൗസ് മാദ്ധ്യമവിഭാഗം സെക്രട്ടറി ജെൻ സാകി പറഞ്ഞു.
റഷ്യൻ സൈന്യത്തെ യുക്രെയ്ൻ അതിർത്തിയിലേക്ക് പല ഘട്ടങ്ങളിലായിട്ടാണ് പുടിൻ നീക്കിയത്. ഇതിനിടെ തുടർച്ചയായ സൈനിക പരിശീലനവും റഷ്യ അതിർത്തിയിൽ ഒരു മാസത്തോളം നടത്തിയിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ സമ്മർദ്ദം ശക്തമാക്കാൻ വിമത സേനകളെ ഉപയോഗിക്കുന്ന രീതികളും കഴിഞ്ഞയാഴ്ച മേഖലയെ അസ്വസ്ഥമാക്കി. രണ്ടിടങ്ങളിലായി വിമത സേന ഷെല്ലാക്രമണം നടത്തിയതിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 20 ലേറെ തവണ ഷെല്ലാക്രമണം നടന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
Comments