ന്യൂഡൽഹി : സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ മനസിൽ വേർതിരിവ് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്ന് ആത്മീമ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ്. കുട്ടികൾ അത്തരം വ്യത്യാസങ്ങൾ അറിയാതെ വേണം വളരാൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയാണ് സദ്ഗുരു.
മനുഷ്യനെ ഒന്നിപ്പിക്കുന്ന ജീവിതത്തിന്റെ വശങ്ങളിലേക്ക് നോക്കുന്നതിന് പകരം എല്ലാവരേയും ഭിന്നിപ്പിക്കുന്ന വശത്തേക്കാണ് നാം പോകുന്നത്. മണ്ണ് എന്നത് സർവ്വവ്യാപിയായ ഒന്നാണ്. നിങ്ങൾ ഏത് ജാതിയോ, മതമോ, വംശമോ, ആയാലും നിങ്ങൾ മണ്ണിൽ നിന്നാണ് വരുന്നത്. മണ്ണിലേക്ക് തന്നെ തിരികെ പോകുകയും ചെയ്യും. നിങ്ങൾ ഹിജാബോ, ബുർഖയോ, സാരിയോ, മറ്റെന്ത് വസ്ത്രം ധരിച്ചാലും എന്ത് ഭക്ഷണം കഴിച്ചാലും, അതും മണ്ണിൽ നിന്നാണ് ലഭിക്കുന്നത്. മനുഷ്യനെ എന്നും ഒന്നിച്ച് നിർത്തുന്ന ഒരു ഘടകം കൂടിയാണ് മണ്ണ് എന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിൽ വേർതിരിവ് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത്. മുൻ തലമുറകളിലെ ആളുകൾ വളർന്ന അതേ മാതൃകയിൽ തന്നെ പുതിയ തലമുറയിലെ കുട്ടികളും വളരണം. നമുക്ക് പരസ്പരം പ്രശ്നങ്ങളോ വിദ്വേഷമോ സ്നേഹമോ എന്തുതന്നെ ഉണ്ടെങ്കിലും അത് കുട്ടികളെ ഒരിക്കലും ബാധിക്കരുത്. നമ്മെ പരിമിതപ്പെടുത്തിയ ശക്തികൾ നമ്മുടെ കുട്ടികളെ ഒരിക്കലും പരിമിതപ്പെടുത്തരുത് എന്നും സദ്ഗുരു ഓർമ്മിപ്പിച്ചു.
Comments